അടിവസ്ത്രത്തില്‍ കുടുങ്ങി പോലീസ്. പണിയും പോയി, നാറ്റക്കേസില്‍ അഴിയെണ്ണുകയും ചെയ്തു

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍: കേരളത്തിലെ ഒരു മുന്‍മന്ത്രിയുടെ അതേ അവസ്ഥയിലാണ് ഇംഗ്ലണ്ടിലെ ഒരു പോലീസുകാരനും പെട്ടത്. ഷഡ്ഡിക്കേസില്‍ കുടുങ്ങുക. ഇവിടുത്തെ കേസും അവിടുത്തെ കേസും തമ്മില്‍ ആനയും ആടും പോലെയുളള വ്യത്യാസമുണ്ടെന്നു മാത്രം. ഇവിടെ മന്ത്രി കേസിലെ തൊണ്ടിയായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയതാണ് കേസെങ്കില്‍ അവിടുത്തെ മന്ത്രി പ്രതിയായ വനിതയുടെ വീട് സെര്‍ച്ച് ചെയ്തപ്പോള്‍ ഒതുക്കത്തില്‍ ഒരെണ്ണം ചൂണ്ടുകയായിരുന്നു. വീടിന്റെ വാതിലില്‍ രഹസ്യ ക്യാമറയുണ്ടായിരുന്നെന്നു മാത്രം കക്ഷി കരുതിയില്ല. സംഗതി കേസായി, കോടതി കയറി. ഒടുവില്‍ ശിക്ഷയും കിട്ടി, നാലുമാസത്തെ തടവ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് ലിയ ആന്‍ സള്ളിവന്‍ എന്ന വനിതയുടെ വീട് അവരുടെ അസാന്നിധ്യത്തില്‍ സെര്‍ച്ച് ചെയ്യുകയായിരുന്നു പോലീസുകാരനായ മാര്‍സിലിന്‍ സീലിന്‍സ്‌കി. ഈ സമയം ആന്‍ സള്ളിവന്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു. വേറൊരു കേസില്‍ അവരെ പ്രതിയാക്കി പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പരിശോധന കഴിഞ്ഞ് പോലീസ് പോയ ശേഷം ആനിന്റെ പങ്കാളി ഗ്രാന്‍ഡ് വീട്ടിലെ രഹസ്യ ക്യാമറയിലെ ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം തെളിവു സഹിതം മനസിലാകുന്നത്. ഇതിനു വേറെ കേസ് ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ പോലീസ് മാപ്പു പറഞ്ഞെന്നു മാത്രമല്ല, പോലീസുകാരനെതിരേ വേറെ കേസെടുക്കുകയും ചെയ്തു. അതോടെ അയാള്‍ക്കു ജോലി രാജിവയ്‌ക്കേണ്ടതായി വന്നു. തുടര്‍ന്ന് കേസ് കോടതിയിലെത്തിയപ്പോഴാണ് നാലുമാസത്തെ തടവ് ശിക്ഷയും ലഭിക്കുന്നത്. എന്നാല്‍ ഏതു കേസിലാണോ ആന്‍ സള്ളിവനെ പോലീസ് അറസ്റ്റു ചെയ്തത് അതില്‍ അവര്‍ നിരപരാധിയാണെന്നു കണ്ടെത്തി കോടതി വെറുതെ വിടുകയാണുണ്ടായത്.