വിന്‍ഡോസില്‍ നുഴഞ്ഞുകയറ്റത്തിന് ഇടമോ, ഓഫീസ് അത്ര ശരിയല്ലെന്നോ

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ഏതെങ്കിലും ഉല്‍പ്പന്നം ഉപയോഗിക്കുന്നവരൊക്കെ ഹാക്കിങ്ങിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍) ആണ് ഇങ്ങനെയൊരു സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പൊതുവില്‍ എല്ലാവരും ഉപയോഗിക്കുന്ന പ്രോഗ്രാമുകളെല്ലാ സുരക്ഷാ ഭീഷണിയുടെ നിഴലിലാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. പേരെടുത്തു പറഞ്ഞിരിക്കുന്നവയില്‍ വിന്‍ഡോസ്, എംഎസ് ഓഫീസ്, ഡൈനാമിക്‌സ്, എംഎസ് എഡ്ജ് ബ്രൗസര്‍, ഡെവലപ്പര്‍ ടൂള്‍സ്, എസ്‌ക്യുഎല്‍ സെര്‍വര്‍, സിസ്റ്റം സെന്റര്‍ തുടങ്ങിയവയൊക്കെയുണ്ട്. അവഗണിക്കാനാവാത്ത ഗുരുതര പ്രശ്‌നമാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.
ഉപകരണങ്ങളുടെ നിയന്ത്രണം വിദൂരമായി കൈവശപ്പെടുത്താനും വിവരങ്ങള്‍ ചോര്‍ത്താനും സേവനങ്ങള്‍ തടസപ്പെടുത്താനും ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നാണ് മുന്നറിയിപ്പിലുള്ളത്. നെറ്റ് വര്‍ക്ക് ചെയ്യപ്പെട്ടിരിക്കുന്ന സിസ്റ്റങ്ങളും സുരക്ഷാ ഭീഷണിയുടെ നിഴലില്‍ തന്നെയാണുള്ളത്. അതിനാല്‍ വ്യക്തകള്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡ് എലോണ്‍ കംപ്യൂട്ടറുകള്‍ മാത്രമല്ല സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളും ആക്രമണത്തിലകപ്പെടാം. ഏറ്റവും പുതിയ സെക്യുരിറ്റി പ്രോഗ്രാമുകള്‍ ഉപയോഗിക്കാനാണ് പകരം നിര്‍ദേശമായി മുന്നോട്ടു വച്ചിരിക്കുന്നത്.