ആകാശത്തു വിമാനത്തിനു തീപിടിച്ചാല്‍, പൈലറ്റ് ദാ ഇങ്ങനെയാകണമെന്ന് യാത്രക്കാര്‍

റോം: ആകാശത്തു വച്ച് വിമാനത്തിനു തീപിടിച്ചാല്‍ എന്തു ചെയ്യും. ഒന്നും ചെയ്യാനില്ലെന്നു പറയുന്നവര്‍ കഴിഞ്ഞ ദിവസം ഇറ്റലിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബോയിങ് 757-300 കോണ്ടോര്‍ വിമാനത്തിന്റെ പൈലറ്റിനെ അഭിനന്ദിക്കണം. മനസാന്നിധ്യം വിടാതെ പൈലറ്റ് കാര്യങ്ങള്‍ നന്നായി നിയന്ത്രിച്ചതു കൊണ്ട് രക്ഷിക്കാനായത് 273 യാത്രക്കാരുടെയും എട്ടു ജീവനക്കാരുടെയും പ്രാണനാണ്.
ശനിയാഴ്ച രാത്രി ഗ്രീസിലെ കോര്‍ഫുവില്‍ നിന്ന് ഡസല്‍ഡോര്‍ഫിലേക്ക് പറക്കുകയായിരുന്നു വിമാനം. അപ്പോഴാണ് ഒരു എഞ്ചിനില്‍ തീയാളാന്‍ തുടങ്ങുന്നത്. അപ്പോഴേക്കും വിമാനം ടേക്ക് ഓഫ് കഴിഞ്ഞിട്ട് ഒരു മണിക്കൂറായിരുന്നു. ആകാശത്തു കൂടി പറക്കുന്നതിനിടയില്‍ തീയാളുന്നതിന്റെ വീഡിയോ പോലും താഴെ നിന്ന് എടുക്കാന്‍ കഴിയുന്നത്ര വലിയ അഗ്നിബാധയാണ് സംഭവിച്ചത്. ഭാഗ്യത്തിന് ഒരു വശത്തെ എഞ്ചിനില്‍ മാത്രമായിരുന്നു തീയുണ്ടായിരുന്നത്. പൈലറ്റ് ആദ്യമായി ആ എഞ്ചിന്‍ ഷട്ട് ഡൗണ്‍ ചെയ്തു. പിന്നീട് ഒറ്റ എഞ്ചിനില്‍ അടുത്തുള്ള വിമാനത്താവളമായ ഇറ്റലിയിലെ ബ്രിണ്ടിസ് വരെ അതിസാഹസികമായി പറന്നു. അവിടെ അടിയന്തര ലാന്‍ഡിങ് നടത്തിയപ്പോഴാണ് എല്ലാവര്‍ക്കും ശ്വാസം നേരേ വീണത്.
ഇതിന്റെ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്. വിമാനത്തിന്റെ ഫ്യൂസ്ലേജിന്റെ ഭാഗത്തു നിന്ന് തീപ്പൊരികള്‍ ചിതറുകയാണ്. എന്‍ജിനില്‍ പക്ഷി ഇടിച്ചതാകാം തീപിടുത്തത്തിനു കാരണമെന്നാണ് കരുതുന്നത്.
അറ്റാരി ഫെരാരി എന്നു വിളിപ്പേരുള്ള ബോയിങ് 757 വിമാനം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വിമാന മോഡലുകളില്‍ ഒന്നാണ്. ഏതാണ്ട് അമ്പതു വര്‍ഷമായി ഈയിനം വിമാനങ്ങള്‍ ആകാശത്തിലുണ്ട്.