ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ റമീസിന്റെ ഉപ്പയും ഉമ്മയും സുഹൃത്തും പിടിയില്‍

കോതമംഗലം: പ്രണയച്ചതിയില്‍ പെട്ട് കോതമംഗലം സ്വദേശിനിയായ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ പറവൂര്‍ ആലങ്ങാട്ട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസിന്റെ മാതാപിതാക്കളും സുഹൃത്തും പിടിയിലായി. പോലീസ് കേസെടുത്തതിനു പിന്നാലെ സംഭവത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് മാതാപിതാക്കളും സുഹൃത്തും ഒളിവില്‍ പോകുകയായിരുന്നു. അന്നു മുതല്‍ ഇവരെ പോലീസ് തിരഞ്ഞു വരികയായിരുന്നു. മാതാപിതാക്കളെ സേലത്തു നിന്നാണ് പിടികൂടിയത്. അവിടെ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവരെ ഇന്നു തന്നെ കോതമംഗലത്തെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തും. ഇരുവര്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റമായിരിക്കും ചുമത്തുകയെന്നു പോലീസ് അറിയിച്ചു. മാതാപിതാക്കളുടെയും സുഹൃത്ത് സഹദിന്റെയും പേര് പെണ്‍കുട്ടി തന്റെ ആത്മഹത്യാക്കുറിപ്പില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നതാണ്. സുഹൃത്ത് റമീസിനെയും ഇന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ കുറ്റകൃത്യങ്ങള്‍ക്ക് ആദ്യവസാനം കൂട്ടുനിന്നതിന് റമീസിനെതിരേ ചാര്‍ത്തിയ കുറ്റങ്ങള്‍ തന്നെയായിരിക്കും ചുമത്തുകയെന്നറിയുന്നു. ഇയാളുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.