ട്രംപിന്റെ സമാധാന മാരത്തണ്‍, ഓട്ടത്തോട് ഓട്ടം, ഇനി സെലന്‍സ്‌കിക്കു പുറകെ

വാഷിങ്ടണ്‍: യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവന്നേ ട്രംപ് അടങ്ങു എന്ന വാശിയിലാണ്. പുടിനുമായുള്ള ചര്‍ച്ച അലാസ്‌കയില്‍ കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെ സെലന്‍സ്‌കിയുമായി ചര്‍ച്ചയാണിന്ന്. പുടിനെ കണ്ടത് അലാസ്‌കയിലായിരുന്നെങ്കില്‍ വൊളോഡിമില്‍ സെലന്‍സ്‌കിയെ കാണുന്നത് വാഷിംഗ്ടണില്‍. ഈ ചര്‍ച്ചയിലേക്ക് സെലന്‍സ്‌കിക്കു പുറമെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെയും വിളിച്ചിട്ടുണ്ട്. ഓരോ ചര്‍ച്ച കഴിയുമ്പോഴും സമാധാന നോബേല്‍ സമ്മാനത്തിലേക്ക് ഓടിയടുത്തുകൊണ്ടിരിക്കുകയാണ് ട്രംപ് എന്നു കരുതുന്നു.
യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് മേഖലയിലാണ് പുടിന്റെ കണ്ണെന്ന് ഇതിനിടെ ധാരണ പുറത്തുവന്നിട്ടുണ്ട്. ഈ മേഖല വിട്ടുകൊടുത്താല്‍ മറ്റു മേഖലകളുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കാമെന്ന് ട്രംപിനു വാക്കു കൊടുത്തിട്ടുണ്ടെന്നു കരുതുന്നവരേറെ. ഒരു പക്ഷേ, ഈ ഒരൊറ്റ പോയിന്റ് മുന്‍നിര്‍ത്തിയായിരിക്കും ഇന്നത്തെ ചര്‍ച്ചയെന്നു പ്രതീക്ഷിക്കുന്നു. ഇനി യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് സെലന്‍സ്‌കിയാണെന്ന കാഴ്ചപ്പാടാണ് ട്രംപിനുള്ളത്. അതായത് റഷ്യയുടെ വല്യേട്ടന്‍ മനസ് അംഗീകരിക്കണമെന്ന്. ഇതനോടു സെലന്‍സ്‌കിയുടെയും യൂറോപ്യന്‍ യൂണിയന്റെയും പ്രതികരണമനുസരിച്ചിരിക്കും ചര്‍ച്ചയുടെ വിജയമെന്നു കരുതപ്പെടുന്നു.