സ്വര്‍ണവിലയില്‍ ഇടിവ്, പവന് 75000 രൂപയായി

തിരുവനന്തപുരം: കഴിഞ്ഞയാഴ്ച കുത്തനെ കയറി സ്വര്‍ണവിലയില്‍ ഈയാഴ്ച അതേ വേഗത്തില്‍ കുത്തനെയുള്ള ഇടിവ്. എന്നിട്ടും പവന്റെ വില 75000ല്‍ നിന്നു താഴേക്കു വീണിട്ടില്ല. ഒരു പവന് ഇന്നു കുറഞ്ഞത് 560 രൂപ. ഇതോടെ പവന്റെ വില കൃത്യം 75000 രൂപയില്‍ എത്തി നിന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 70 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന്റെ വില 9375 രൂപയായി താഴ്ന്നു. എന്നാല്‍ ഈ വിലയിടിവോ കഴിഞ്ഞയാഴ്ചയിലെ വിലക്കയറ്റമോ സ്ഥിരം ട്രെന്‍ഡായി മാറുമെന്ന് ആരും കരുതുന്നില്ല. രാജ്യാന്തര സാഹചര്യങ്ങളാണ് സ്വര്‍ണവിലയെ നിശ്ചയിക്കുന്നത്. ഓഹരി വിപണിയിലെ ഇടിവിനും സ്വര്‍ണവിലയുമായി നേരിട്ടു ബന്ധമുണ്ട്.
ഓഗസ്റ്റ് എട്ടിനായിരുന്നു സമീപകാലത്തിലെ ഏറ്റവും കൂടിയ വില സ്വര്‍ണത്തിനു രേഖപ്പെടുത്തിയത്. അന്ന് പവന് 75760 രൂപയും ഗ്രാമിന് 9470 രൂപയും രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്നു പവന് 73200 രൂപയും ഗ്രാമിന് 9150 രൂപയും രേഖപ്പെടുത്തുകയുണ്ടായി. കഴിഞ്ഞയാഴ്ചയിലെ അവസാന രണ്ടു പ്രവര്‍ത്തി ദിനങ്ങളില്‍ സ്വര്‍ണത്തിന്റെ വില മാറ്റമൊന്നും കൂടാതെ തുടരുകയായിരുന്നു. എന്നിരിക്കിലും ഇപ്പോഴത്തേതിനെക്കാള്‍ കനത്ത വിലയിടിവ് വിപണി നിരീക്ഷകരാരും പ്രതീക്ഷിക്കുന്നില്ല.
അമേരിക്കന്‍ പ്രസിഡന്റിന്റെ താരിഫ് യുദ്ധമാണ് സ്വര്‍ണവിലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നത്. ഉറപ്പുള്ള നിക്ഷേപം എന്ന നിലയില്‍ ആള്‍ക്കാര്‍ സ്വര്‍ണത്തിലേക്കും സ്വര്‍ണത്തിന്റെ ഫ്യൂച്ചേഴ്‌സ് വിപണിയിലേക്കും പ്രവേശിക്കുന്നുവെന്നാണ് പൊതുവ യേുള്ള അനുമാനം. ഇപ്പോള്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും മറ്റും കഴിഞ്ഞ് 82000 രൂപയോളം കൊടുക്കണം. ഉത്സവ സീസണും വിവാഹ സീസണും പടിവാതില്‍ക്കലെത്തി നില്‍ക്കെ സ്വര്‍ണവില ഉയരുന്നത് ആഭരണങ്ങളായി വാങ്ങാനെത്തുന്നവരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.