വീസ നല്‍കുന്നതില്‍ വിവേചനം വേണം-ഹാമില്‍ടന്‍

സിഡ്‌നി: ഹമാസിനോടുള്ള നയങ്ങളില്‍ ഗവണ്‍മെന്റിനോടു ശക്തമായി വിയോജിച്ചു കൊണ്ട് ലിബറല്‍ നാഷണല്‍ പാര്‍ട്ടി (എല്‍എന്‍പി) ആഭ്യന്തര മന്ത്രി ടോണി ബുര്‍ക്കിനു നേരേ തിരിയുന്നു. ഹമാസ് അനുകൂലിയായൊരാളുടെ വീസ അപേക്ഷ കാന്‍സല്‍ ചെയ്യാനുള്ള തീരുമാനമാണ് എല്‍എന്‍പിയുടെ പ്രതിഷേധത്തിനു തിരികൊളുത്തിയത്.
മോനാ സഹേദ് എന്നൊരു പലസ്തീനിയന്‍ സ്ത്രിയുടെ വീസയുമായി ബന്ധപ്പെട്ട നടപടികളിലാണ് ആഭ്യന്തര മന്ത്രി ടോണി ബുര്‍ക്കും എല്‍എന്‍പി എംപി ഗര്‍ത്ത് ഹാമില്‍ടനും കൊമ്പു കോര്‍ത്തിരിക്കുന്നത്. കലാസംബന്ധിയായ കാര്യങ്ങളുടെ പേരില്‍ വീസയ്ക്ക് അപേക്ഷിച്ചിരുന്ന മോനാ സഹേദിന് വിദ്വേഷജനകമായ സാമൂഹ്യമാധ്യമ പോസ്റ്റുകളുടെ വെളിച്ചത്തിലാണ് ഓസ്‌ട്രേലിയ വീസ നിഷേധിച്ചത്. ഇക്കാര്യം വെളിപ്പെടുത്തവേ മാനുഷികമായ കാരണങ്ങളുടെ പേരിലല്ല മോനയുടെ വീസ അപേക്ഷയെന്ന കാര്യം ടോണി ബുര്‍ക്ക് ഊന്നിപ്പറഞ്ഞിരുന്നു. ഇതാണ് ഹാമില്‍ട്ടന്റെ എതിര്‍പ്പിനു കാരണമായത്.
2023 ഒക്ടോബറില്‍ ഇസ്രയേലില്‍ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തെ പ്രശംസിച്ചും ദൈവത്തിനു നന്ദി പറഞ്ഞു സഹേദ് അക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് വീസ അപേക്ഷ നിരസിക്കാന്‍ കാരണമായത്. ഇത്തരക്കാര്‍ക്ക് നമ്മള്‍ ടൂറിസ്റ്റ് വീസ അനുവദിക്കുന്നുണ്ടല്ലോ. അങ്ങനെയിരിക്കെ എന്റര്‍ടെയ്ന്‍മെന്റ് വീസ മാത്രമായി അനുവദിക്കാതിരിക്കുന്നതെന്തിനാണെന്ന് ഹാമില്‍ടന്‍ ചോദിക്കുന്നു. ഭീകരപ്രവര്‍ത്തകരുടെ നിയന്ത്രണത്തിലിരിക്കുന്നൊരു പ്രദേശത്തു നിന്നു വരുന്നവര്‍ക്കായി എന്തിനാണ് നാം വീസയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ അഭയാര്‍ഥികളായി പലസ്തീനില്‍ നിന്നെത്തുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ അഭയം കൊടുക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ആ അര്‍ഥത്തില്‍ ചെയ്യേണ്ടതും അതിലധികവും നാം ചെയ്തു കഴിഞ്ഞതായാണ് തന്റെ അഭിപ്രായമെന്നും ഹാമില്‍ട്ടന്‍ ചൂണ്ടിക്കാട്ടി.