സമാധാനത്തിനായി ലക്‌സനും അല്‍ബനീസിയും

ക്വീന്‍സ് ടൗണ്‍: ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ഇസ്രയേലിനോടും ബന്ദികളാക്കിയിരിക്കുന്ന ഇസ്രേലികളെ എത്രയും വേഗം വിട്ടയയ്ക്കണമെന്ന് ഹമാസിനോടും ഓസ്‌ട്രേലിയന്‍ പ്രധാനമന്തി ആന്തണി അല്‍ബനീസിയും ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി കിസ്റ്റോഫര്‍ ലക്‌സണും സംയുക്തമായി ആവശ്യപ്പെട്ടു. ന്യൂസിലാന്‍ഡില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് രണ്ടു നേതാക്കന്‍മാരും സംയുക്തമായി ഈ ആവശ്യം ഉന്നയിച്ചത്.
മറ്റെന്തിലുമുപരിയായി ഓസ്‌ട്രേലിയക്കാര്‍ക്ക് രണ്ട് ആവശ്യങ്ങളാണുള്ളത്. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, അതുപോലെ സംഘര്‍ഷം ഓസ്‌ട്രേലിയയുടെ തീരത്ത് എത്തുകയുമരുത്. ‘ഏറ്റവും പ്രാധാന്യത്തോടെ ഓസ്‌ട്രേലിയക്കാര്‍ക്ക് രണ്ടു കാര്യങ്ങളാണ് ആവശ്യപ്പെടാനുള്ളത്. ഒന്നാമതായി കൊലപാതകള്‍ അവസാനിച്ചു കാണണം. അതിനായി ബന്ദികള്‍ മോചിതരാകുന്നതു ഞങ്ങള്‍ക്കു കാണണം. അങ്ങനെ ഈ മേഖലയില്‍ സമാധാനം പുലരുന്നതു കാണണം. രണ്ടാമതായി ഞങ്ങള്‍ക്കു കാണേണ്ടത് സംഘര്‍ഷം ഓസ്‌ട്രേലിയയുടെ തീരത്തെത്താതിരിക്കുന്നതാണ്.അതുകൊണ്ടാണ് 1947 മുതല്‍ ദ്വിരാഷ്ട്ര വാദത്തെ ഓസ്‌ട്രേലിയ പിന്താങ്ങിപ്പോരുന്നത്. 1947ല്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കുമുള്ള നിലപാട് ദ്വിരാഷ്ട്ര വാദത്തിന്റേതു തന്നെയായിരുന്നു. ഞങ്ങള്‍ അതേ നിലപാടില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്.’ അല്‍ബനീസി അഭിപ്രായപ്പെട്ടു.
അല്‍ബനീസിയുടെ അഭിപ്രായത്തോട് ക്രിസ്‌റ്റോഫര്‍ ലക്‌സനും തികഞ്ഞ യോജിപ്പ് പ്രകടമാക്കി. ന്യൂസിലാന്‍ഡുകാര്‍ക്കും അടിയന്തരമായി കാണേണ്ടത് വെടിനിര്‍ത്തലും സംഘര്‍ഷത്തിന്റെ ശമനവുമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനിക നടപടികളല്ല, നയതന്ത്ര നീക്കങ്ങളാണ് വേണ്ടതെന്നും ലക്‌സന്‍ അഭിപ്രായപ്പെട്ടു.