ജമ്മു കാശ്മീരില്‍ പുസ്തക വേട്ട, അരുന്ധതിക്കും വിലക്ക്

ശ്രീനഗര്‍: വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ജമ്മു കാശ്മീരില്‍ ഇരുപത്തഞ്ച് പുസ്തകങ്ങള്‍ നിരോധിച്ചു. ഇവയുടെ കോപ്പികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. ബുക്കര്‍ പ്രൈസ് ജേതാവും മലയാളിയുമായ അരുന്ധതി റോയിയുടെ ആസാദി എന്ന ഗ്രന്ഥവും നിരോധിതമായവയുടെ പട്ടികയിലുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച ഭരണഘടനാ പണ്ഡിതന്‍ എ ജി നൂറാനി, വിക്ടോറിയ ഷോഫീല്‍ഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫര്‍ സ്‌നൈഡര്‍ എന്നിവരുടെ പുസ്തകങ്ങളും നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. പത്രപ്രവര്‍ത്തകയും കശ്മീര്‍ ടൈംസ് എഡിറ്ററുമായ അനുരാധ ഭാസിന്റെ ദി ഡിസ്മാന്റില്‍ഡ് സ്റ്റേറ്റ്. ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് കശ്മീര്‍ ആഫ്റ്റര്‍ 370 എന്ന ഗ്രന്ഥവും നിരോധിക്കപ്പെട്ടു.

ഇതടക്കമുള്ള നിരോധിക്കപ്പെട്ട ഇരുപത്തഞ്ച് പുസ്തകങ്ങളും ജമ്മു കശ്മീരില്‍ തെറ്റായ ആഖ്യാനവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിലാണ് നിരോധനം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 98-ാം വകുപ്പു പ്രകാരമാണ് കണ്ടുകെട്ടല്‍ നടത്തിയിരിക്കുന്നത്.