ഗൂഗിള്‍ പേ ഓസില്‍ കിട്ടുന്ന കാലം കഴിയുന്നെന്നു സൂചന

ന്യൂഡല്‍ഹി: ഗൂഗിള്‍ പേ, ഫോണ്‍ പേ പോലെയുള്ള യുപിഐ സേവനങ്ങള്‍ പണം ഈടാക്കിയേക്കുമെന്ന സംശയമുണര്‍ത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് പണച്ചെലവ് വരുന്നുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടതായി വരും. ഇത്തരം ഇടപാടുകള്‍ക്ക് സ്ഥിരമായൊരു ഫണ്ടിങ് മാതൃക കൂടിയേ തീരൂ. യുപിഐ ഇടപാടുകള്‍ സ്ഥിരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ അതിന്റെ പിന്നിലുണ്ടാകുന്ന ചെലവുകള്‍ ആരെങ്കിലും ഒറ്റയ്‌ക്കോ കൂട്ടായോ വഹിക്കേണ്ടി വരുമെന്ന് അദ്ദേഹം സൂചന നല്‍കി.
ഇന്ത്യയുടെ ഡിജിറ്റല്‍ പണമടവ് പ്ലാറ്റ്‌ഫോമായ യുപിഐ അമേരിക്കയുടെ വീസ പ്ലാറ്റ്‌ഫോമിനെക്കാള്‍ ഇടപാടുകളിലും ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ധന കൈവരിച്ചിരുന്നു. ഇന്ത്യയില്‍ 85 ഡിജിറ്റല്‍ പേമെന്റ് ഇടപാടുകള്‍ യുപിഐ വഴി നടക്കുമ്പോള്‍ ലോകവ്യാപകമായി അറുപതു ശതമാനമാണ് യുപിഐയുടെ വിഹിതം. കഴിഞ്ഞ ജൂണില്‍ മാത്രം 1800 കോടിയിലധികം യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപയുടെ വാണിജ്യമാണ് നടന്നത്. മുന്‍വര്‍ഷത്തെക്കാള്‍ 32 ശതമാനം കൂടുതലാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ യുപിഐ ഇടപാടുകള്‍.