അന്‍സിലിനെ കൊന്ന്ത് പുലര്‍ച്ചെ, തെളിവെടുപ്പ് തീര്‍ന്നു

കോതമംഗലം: പെണ്ണിന്റെ പ്രണയപ്പകയില്‍ ജീവന്‍ പൊലിഞ്ഞ മാതിരപ്പള്ളി മേലേത്തുമാലില്‍ അന്‍സിലിന്റെ കൊലപാതകത്തിനു പിന്നിലെ ഗൂഢനീക്കങ്ങള്‍ പോലീസിനു വെളിപ്പെട്ടുവരുന്നു. അന്‍സിലിന്റെ സുഹൃത്തായ അഥീന ഊര്‍ജദായക പാനീയമായ റെഡ് ബുള്ളില്‍ പാരക്വിറ്റ് എന്ന കൊടുംവിഷാംശമുള്ള കളനാശിനി കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കളനാശിനിയുടെ ഒഴിഞ്ഞ കുപ്പികളും അന്‍സിലിന്റെ ഫോണും അഥീനയുടെ വീട്ടുവളപ്പില്‍ നിന്നു പോലീസ് കണ്ടെടുത്തു. വിഷാംശം ഉള്ളില്‍ ചെന്ന് അന്‍സില്‍ വീഴുമ്പോള്‍ പോലീസിനെ വിളിക്കാന്‍ ശ്രമിക്കവെയാണ് അഥീന ഫോണ്‍ കൈവശപ്പെടുത്തിയതും പറമ്പിലേക്ക് വലിച്ചെറിഞ്ഞതും.
കൊലചെയ്യാന്‍ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതു സംബന്ധിച്ച തെളിവുകളും പോലീസിനു ലഭിച്ചു. സംഭവ ദിവസം അഥീന പലതവണ അന്‍സിലിനെ വിളിച്ചുവെങ്കിലും കോളെടുക്കാന്‍ അയാള്‍ തയാറായില്ലെന്നു മാത്രമല്ല, അഥീനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഒരു പൊതുസുഹൃത്തിന്റെ ഫോണിലേക്ക് അഥീന വിളിച്ച് കോണ്‍ഫറന്‍സ് മോഡിലാക്കി അന്‍സിലുമായി ബന്ധപ്പെടുകയായിരുന്നു. ആ വിളിക്കിടെയാണ് വീട്ടിലേക്കു ക്ഷണിക്കുന്നതും അന്‍സില്‍ വരുമെന്നുറപ്പാക്കിയതും. കോതമംഗലത്തു തന്നെയുള്ള കാര്‍ഷിക വസ്തുക്കള്‍ വില്‍ക്കുന്നൊരു കടയിലേക്ക് ഡിജിറ്റലായി പണമയച്ച് കളനാശിനി വരുത്തി അന്‍സില്‍ വരുന്നതിനായി വീട്ടില്‍ കാത്തിരുന്നു.
അന്‍സില്‍ വന്നത് പുലര്‍ച്ചെ നാലോടെയായിരുന്നു. ക്ഷീണം മാറാനെന്ന വ്യാജേന എനര്‍ജി ഡ്രിങ്ക് കുടിക്കാന്‍ കൊടുത്തു. അതു കുടിച്ചതും അന്‍സില്‍ നിലത്തു വീഴുകയായിരുന്നു. അപ്പോഴാണ് അന്‍സില്‍ ഫോണെടുത്ത് പോലീസിനെ വിളിക്കാന്‍ ശ്രമിക്കുന്നത് അഥീനയുടെ ശ്രദ്ധയില്‍ വരുന്നത്. ഇതേ തുടര്‍ന്നായിരുന്നു ഫോണ്‍ തട്ടിപ്പറിച്ചതും പുറത്തേക്ക് വലിച്ചെറിഞ്ഞതും.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അന്‍സിലുമായി അഥീനയുടെ അടുപ്പത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുവരും പലയിടത്തു വച്ചും സന്ധിച്ചിരുന്നതും അടുപ്പം മുന്നോട്ടു കൊണ്ടുപോയിരുന്നതുമാണ്. ഇതിനിടെ ഇരുവര്‍ക്കുമിടയില്‍ സാമ്പത്തികമായ ഇടപാടുകള്‍ കൂടി കടന്നു വന്നു. അഥീനയോട് അന്‍സില്‍ വലിയ തുക പലപ്പോഴായി കൈപ്പറ്റുകയും അതു തിരിച്ചുകൊടുക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതിയും എത്തിയിരുന്നതാണ്. എന്നാല്‍ പണത്തിന്റെ പേരിലല്ല അന്‍സിലിനെ കൊലചെയ്യാനുള്ള തീരുമാനമെടുത്തതെന്നാണറിയുന്നത്. അഥീനയെ അന്‍സില്‍ സംശയിക്കാനും അതിന്റെ പേരില്‍ ദേഹോപദ്രവം ഏല്‍പിക്കാനും തുടങ്ങിയതോടെയാണ് അഥീന കടുത്ത തീരുമാനത്തിലേക്കെത്തിയതത്രേ.