ആദ്യം തേന്‍കെണി കേസ്, ഒടുവില്‍ വാദി പ്രതിയായി

കൊച്ചി: കൊച്ചിയിലെ പ്രമാദമായ ഹണിട്രാപ്പ് കേസ് വഴിതിരിഞ്ഞപ്പോള്‍ വാദി തന്നെ പ്രതിയായി മാറി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവതി നല്‍കിയ പരാതിയില്‍ കൊച്ചിയിലെ ലിറ്റ്മസ്7 എന്ന ഐടി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വേണു ഗോപാലകൃഷ്ണനെതിരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളുടെ അടിസ്ഥാനത്തിലുള്ളതാണ് കേസ്.
യുവതി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന് ആരോപിച്ച് വേണു നല്‍കിയ കേസില്‍ ആദ്യം പോലീസ് യുവതിക്കും ഭര്‍ത്താവിനുമെതിരേ കേസെടുത്തിരുന്നു. എന്നാല്‍ ജോലിസ്ഥലത്തെ പീഢനത്തെക്കുറിച്ച് ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിയില്‍ പരാതി നല്‍കുമെന്ന് വേണുവിനോടു പറഞ്ഞതിനു ശേഷമാണ് തനിക്കെതിരേ ഹണിട്രാപ്പ് പരാതിയുമായി അദ്ദേഹം മുന്നോട്ടു പോയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നീടു പലവിധത്തില്‍ സ്വീകരിച്ച പ്രതികാര നടപടിയുടെ ഭാഗമാണ് ഹണിട്രാപ്പ് പരാതിയുമെന്ന് യുവതി.
ഈ കേസില്‍ യുവതിക്കും ഭര്‍ത്താവിനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നതാണ്. നിലവില്‍ യുവതി നല്‍കിയ പരാതിയില്‍ വേണു ഗോപാലകൃഷ്ണനും മറ്റു മൂന്നു പേര്‍ക്കുമെതിരേ പോലീസ് അന്വേഷിച്ചു വരുകയാണ്.
സെക്‌സ് ചാറ്റിനു തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലുടമയായ വ്യവസായി ആദ്യം സമീപിച്ചതെന്ന് യുവതി ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. സ്ഥിരമായി വണ്‍ടൈം വ്യൂസില്‍ അശ്ലീല ചിത്രങ്ങളും അശ്‌ളീല വീഡിയോകളും അയയ്ക്കുമായിരുന്നു. ഗാര്‍ഹികമായ നിവൃത്തികേടുകൊണ്ടു മാത്രം അതെല്ലാം സഹിക്കുമ്പോള്‍ പോലും പാടില്ലെന്നു പറഞ്ഞ് വിലക്കിയിരുന്നു. ഓഫീസനകത്തും പുറത്തും അയാളില്‍ നിന്ന് നിരന്തരമായി ലൈംഗികാതിക്രമങ്ങളുണ്ടായിക്കൊണ്ടേയിരുന്നു. സാമ്പത്തികമായി ദുര്‍ബലാവസ്ഥയിലായതിനാല്‍ പ്രതികരിക്കാന്‍ കഴിയാതെ പോയി. ജോലി സംബന്ധമായി വിദേശയാത്ര പോയപ്പോഴും കമ്പനിയില്‍ നിന്ന് വിനോദ യാത്രയ്ക്കു പോയപ്പോഴുമെല്ലാം ദുരനുഭവങ്ങള്‍ തന്നെയായിരുന്നു ഉണ്ടായത്. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് പരാതി നല്‍കുമെന്നു മുന്നറിയിപ്പ് നല്‍കിയത്. അതോടെയാണ് ഹണിട്രാപ്പ് ആരോപണം ഉയരുന്നത്. യുവതി അഭിമുഖത്തില്‍ വ്യക്തമാക്കി.