എകെജി പഠന ഗവേഷണ കേന്ദംഭൂമിക്കുരുക്കിലേക്ക്‌

തിരുവനന്തപുരം: എകെജി പഠന ഗവേഷണ കേന്ദ്രം അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിട്ടുണ്ടോയെന്ന പരിശോധനയ്ക്ക് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍. സിപിഎമ്മിന്റെ മുന്‍ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററാണ് പിന്നീടു പേരുമാറ്റി എകെജി പഠന ഗവേഷണ കേന്ദ്രമാക്കിയത്.
സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ന്‍ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിസിയുടെ നടപടി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമാഹരിക്കാന്‍ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനോട് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടു. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുമായി കൊമ്പു കോര്‍ത്തിരിക്കുന്ന സിപിഎമ്മിനെ കടുത്ത സമ്മര്‍ദത്തിലാക്കുന്നതാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നടപടി. രേഖകള്‍ ലഭിച്ച ശേഷം വിഷയം സിന്‍ഡിക്കറ്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
എ കെ ആന്റണി മന്ത്രിസഭ 1977ലാണ് സിപിഎമ്മിന് എകെജി സെന്റര്‍ ആരംഭിക്കുന്നതിനായി കേരള യൂണിവേഴ്‌സിറ്റിയുടെ പതിനഞ്ചു സെന്റ് സ്ഥലം അനുവദിക്കുന്നത്. എന്നാല്‍ എകെജി സെന്റര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 55 സെന്റ് സ്ഥലത്താണ്. ഇതില്‍ അധികമായ നാല്‍പതു സെന്റ് സ്ഥലം സര്‍വകലാശാലയുടെ ഭൂമി കൈയേറിയതാണെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ന്‍ കമ്മിറ്റിയുടെ ആരോപണം. സര്‍ക്കാര്‍ രേഖകളില്‍ ഈ ഭൂമി സര്‍ക്കാര്‍ പുറമ്പോക്കായി മാത്രമാണ് ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. അതിനാല്‍ വില്ലേജ് ഓഫീസില്‍ ഇന്നു വരെ ഈ ഭുമിക്ക് കരം സ്വീകരിച്ചിട്ടുമില്ല.
എന്നാല്‍ എകെജി സെന്ററിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഈ ഭൂമിയിലെ കെട്ടിടത്തിന് കെട്ടിട നികുതി സ്വീകരിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം പത്തു ലക്ഷത്തിലധികം രൂപയാണ് കെട്ടിട നികുതിയായി സ്വീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചതും കോര്‍പ്പറേഷന്‍ തന്നെയാണ്. ആധികാരികമായി രേഖകളില്ലാത്ത കെട്ടിടത്തിന് നമ്പര്‍ ലഭിച്ചതും അതിന്റെ പേരില്‍ കെട്ടിട നികുതി സ്വീകരിച്ചതും ദുരൂഹമായി തുടരുകയാണ്.