വിപഞ്ചികയുടെ മരണം കേസെടുത്ത് കേരള പോലീസ്

ഷാര്‍ജയിലെ വസതിയില്‍ മലയാളിയായ വിപഞ്ചികയെയും മകളെയും മരിച്ചന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും സഹോദരിക്കും പിതാവിനുമെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പോലീസ്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഢനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയെടുത്ത കേസില്‍ ഭര്‍ത്താവ് നിതീഷ് ഒന്നാം പ്രതിയും സഹോദരി നീതു രണ്ടാം പ്രതിയും ഇവരുടെ പിതാവ് മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെ അമ്മയുടെ പരാതിയില്‍ കുണ്ടറ പോലീസാണ് കേസെടുത്തിരിക്കുന്നത്.
കോട്ടയം നാല്‍ക്കവല സ്വദേശിയായ നിതീഷിന്റെ ഭാര്യയും കൊല്ലം കൊറ്റങ്കര ചന്ദനത്തോപ്പ് രജിതഭവനില്‍ മണിയന്റെയും ഷൈലജയുടെയും മകളുമായ വിപഞ്ചിക മണിയനെയും മകള്‍ ഒന്നേകാല്‍ വയസുള്ള വൈഭവിയെയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തില്‍ മാനേജരായ വിപഞ്ചികയും ദൂബായില്‍ തന്നെ മറ്റൊരു സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷും അഞ്ചു വര്‍ഷം മുമ്പാണ് വിവാഹിതരാണ്. വൈഭവി ഇവരുടെ ഏകമകളാണ്. നിതീഷും വിപഞ്ചികയും കുറേനാളുകളായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വെവ്വേറെ സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്. നിതീഷിനെതിരേ ദാമ്പത്യ അവിശ്വസ്തതയുടെയും പീഢനത്തിന്റെയും ഗുരുതര ആരോപണങ്ങളുമായി വിപഞ്ചികയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.