പണിമുടക്കാത്ത അധ്യാപകരുടെ കാറുകളുടെ കാറ്റഴിച്ചു വിട്ടു.

പണിമുടക്കാത്ത അധ്യാപകരുടെ കാറുകളുടെ കാറ്റഴിച്ചു വിട്ടു. സംഭവം കണ്ണൂരില്‍


ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സമരാനുകൂലികളും ജോലിക്കു തയ്യാറായി എത്തിയവരും തമ്മില്‍ അങ്ങിങ്ങു സംഘര്‍ഷം. കണ്ണൂര്‍ ജില്ലയില്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന നെടുങ്ങോം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനത്തിന്റെ ടയറിലെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചു വിട്ടു.
കെപിഎസ്ടിഎ, എച്ച്എസ്ടിഎ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡസനിലധികം അധ്യാപകരാണ് നെടുങ്ങോം സ്‌കൂളില്‍ ഇന്നു ജോലിക്കെത്തിയത്. സ്‌കൂളിനു പുറത്തു നിന്നെത്തിയ സമരാനുകൂലികളാണ് വാഹനങ്ങളില്‍ അക്രമം നടത്തിയത്. ആകെ ഏഴു വാഹനങ്ങളുടെ കാറ്റാണ് ഇക്കൂട്ടര്‍ അഴിച്ചു വിട്ടത്. യാത്ര മുടങ്ങിയ അധ്യാപകര്‍ ഇപ്പോഴും സ്‌കൂളില്‍ തന്നെ തുടരുകയാണ്. കുട്ടികളാരും എത്താത്തതിനാല്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്നു മാത്രം.
കാസര്‍കോട് ജില്ലയില്‍ വെള്ളരിക്കുണ്ടിനടുത്ത് പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സംഘര്‍ഷമുണ്ടായി. ഇവിടെ ജോലിക്കെത്തിയ ഒരു അധ്യാപികയെ സമരാനുകൂലികള്‍ സ്‌കൂളിനുള്ളില്‍ പൂട്ടിയിടുകയാണുണ്ടായത്. രാവിലെ പത്തോടെ സംഘടിച്ചെത്തിയ ഇടത് അനുകൂല അധ്യാപക സംഘടനയുടെ പ്രവര്‍ത്തകരാണ് അധ്യാപികയായ സിനിയെ സ്‌കൂള്‍ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടത്. പ്രധാനാധ്യാകയുടെ ചുമതല വഹിക്കുന്ന അധ്യാപികയായ പ്രഭാവതിയുമായി സമരാനുകൂലികള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പൂട്ടിയിടപ്പെട്ട അധ്യാപികയെ പിന്നീട് പോലീസെത്തി തുറന്നു വിട്ടു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപികയായ സിനി അറിയിച്ചു