മുംബൈ: കേരളത്തിലെ ഏറ്റവും പ്രതിഭയുള്ള ചലച്ചിത്ര സംവിധായകന്‍ എന്നു പേരെടുത്ത സനല്‍കുമാര്‍ ശശിധരന്‍ ഇന്നലെ മുഴുവന്‍ ഫേസ്ബുക്കില്‍ പോസ്‌റ്റോടു പോസ്റ്റുമായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടെന്നു പറഞ്ഞ് മുംബൈ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞു വച്ചിരിക്കുന്നു എന്നു തുടങ്ങിയ പോസ്റ്റുകള്‍, ഫോണ്‍ പിടിച്ചു വച്ചിരിക്കുന്നു, എളമക്കരയില്‍ നിന്ന് അറസ്റ്റിനായി വിമാനത്തില്‍ പോലീസ് വരുന്നു എന്നിങ്ങനെ നീളുന്നു.
നടി മഞ്ജുവാര്യരുമായി ബന്ധപ്പെട്ട ഏതോ കേസിലാണ് നടപടിയെന്നു പോസ്റ്റുകളിലൂടെ കടന്നു പോകുമ്പോള്‍ മനസിലാകും. എന്നാല്‍ ഈ കേസില്‍ പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് സനല്‍കുമാര്‍ ആരോപിക്കുന്നു. കയറ്റം എന്ന പേരില്‍ സനല്‍ നിര്‍മിച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്നു മഞ്ജുവാര്യര്‍. ഒമ്പതു സിനിമകള്‍ സംവിധാനം ചെയ്ത സനല്‍ ഒരു ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ എല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളതാണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള അവാര്‍ഡും ഇയാള്‍ക്കു ലഭിച്ചിട്ടുണ്ട്.
എളമക്കര പോലീസ് മുംബൈയില്‍ നിന്നു സനലിനെ മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമെന്നാണ് മനസിലാകുന്നത്.
സനല്‍കുമാര്‍ ഇന്നലെ ഫേസ്ബുക്കില്‍ ചേര്‍ത്ത ഒരു പോസ്റ്റില്‍ നിന്ന്:
എനിക്കെതിരെ 2022 ൽ എടുത്ത കേസിൽ അന്വേഷണം നടത്തിയിട്ടില്ല. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ മഞ്ജുവിന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് അവൾ പറഞ്ഞതിന്റെ ശബ്ദരേഖ ഞാൻ പുറത്തുവിട്ടപ്പോൾ ആദ്യം അത് ആളുകളിലേക്ക് എത്താതിരിക്കാൻ ആണ് ശ്രമങ്ങൾ നടന്നത്. എന്നാൽ അത് ജനങ്ങളിൽ എത്തി എന്ന് വന്നപ്പോൾ എനിക്കെതിരെ വീണ്ടും ഒരു കള്ളക്കേസെടുത്തു. അതിലും മഞ്ജു വാര്യർ മൊഴികൊടുത്തില്ല. പകരം മറ്റൊരു കോടതിയിൽ മജിസ്‌ട്രെട്ട് മുൻപാകെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കൊടുത്ത മൊഴി എനിക്കെതിരെ കൊടുത്ത മൊഴിയാണെന്ന് പോലീസ് പ്രചരിപ്പിച്ചു. ഇതുവരെയും എനിക്കെതിരെ എടുത്ത കേസുകളിൽ ഒരു റിപ്പോർട്ടും പോലീസ് കോടതിയിൽ കൊടുത്തിട്ടില്ല. എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാർജ്ജ് ഷീറ്റും ഇല്ല. പക്ഷെ എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു? എങ്ങനെ? ഏത് നടപടിക്രമം അനുസരിച്ച്? എന്തുകൊണ്ടാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് മടിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ ഒരാളെ അയാൾ ഉന്നയിക്കുന്ന വിഷയങ്ങൾ കിഴിച്ചുമൂടാൻ ലക്ഷ്യമിട്ട് വേട്ടയാടുന്നത് നിങ്ങൾ ചോദ്യം ചെയ്തില്ല എങ്കിൽ പത്രപ്രവർത്തകരേ, നിങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണല്ല. ശവക്കുഴിയാണ്. ദയവായി ചോദ്യങ്ങൾ ചോദിക്കൂ. എന്താണ് നടപടിക്രമങ്ങൾ? എന്താണ് കേസ്? എന്താണ് പരാതിക്കാരിക്ക് പറയാനുള്ളത്? ചോദ്യങ്ങൾ വിഴുങ്ങാനുള്ളതല്ല. ഉറക്കെ ചോദിക്കാനുള്ളതാണ്.

